വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Tuesday, December 20, 2011

ഹില്ഫുല്‍ ഫുളൂല്‍

മറ്റേമ്മ ഊന്നു വടിയുടെ സഹായത്തോടെ മെല്ലെ എണീറ്റ്‌ നടക്കാന്‍ ശ്രമിക്കുകയാണ്. കൂടെ വല്ല്യുമ്മയും ഉപ്പാപ്പയും ഉണ്ട്. കാലുകള്‍ക്ക് വല്ലാതെ ബലം കൊടുക്കാന്‍ കഴിയുന്നില്ലെങ്കിലും കുറച്ചൊക്കെ ദൂരം നടക്കാന്‍ സാധിക്കുന്നു. 
അല്‍പ്പ നേരത്തെ നടത്തത്തിനു ശേഷം മറ്റേമ്മ കസേരയില്‍ വന്നിരുന്നു. വല്ലാതെ വേദനിക്കുന്നുണ്ടെന്നു തോന്നുന്നു. ആ മുഖത്ത് നിന്നു തന്നെ എല്ലാം വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. 
താഴെ കിടന്ന പാത്രത്തില്‍ നിന്നും ഹിഷാം കപ്പു കൊണ്ട് മെല്ലെ വെള്ളം കോരി ഒഴിച്ച് കൊടുത്തു കൊണ്ടിരുന്നു. മഗ്‌രിബ് നിസ്കാരത്തിനു സമയമായി വരുന്നു. അംഗ ശുദ്ധി വരുത്തി കട്ടിലിന്റെ ഒരു ഭാഗത്തേക്ക് മെല്ലെ കയറി ഇരിക്കുമ്പോള്‍ വല്ല്യുമ്മായെ  അവനും കുഞ്ഞിക്കൈകള്‍ കൊണ്ട്  മെല്ലെ പിടിക്കാന്‍ സഹായിച്ചു.  
പുറത്ത് ആകാശ ചെരുവില്‍ ചെഞ്ചായം വാരി വിതറി പകലോന്‍ ഒരിക്കല്‍ കൂടി എരിഞ്ഞടങ്ങുകയാണ്. അന്നം തേടിയിറങ്ങിയ കിളികള്‍ തിരിച്ചു കൂടണയാനുള്ള തന്ത്രപ്പാടിലാണ്. അവയുടെ കളകളാരവത്തിനു വെറുതെ ചെവി കൊടുത്ത് ചിന്തകളുടെ ലോകത്തേക്ക് മറ്റേമ്മ മെല്ലെ ഇറങ്ങി നടന്നു....
കട്ടിലില്‍ കാലുകള്‍ നീട്ടിയിരുന്നു മറ്റേമ്മ പതിയെ നിസ്കരിച്ചു തുടങ്ങി. അടുത്ത് തന്നെ ഹിശാമും വല്ല്യുമ്മയും നില്‍ക്കുന്നുണ്ട്. പരിമിതികള്‍ക്കിടയിലും റുകൂഉം സുജൂദും ആംഗ്യം കാണിച്ച് അവസാനം സലാം വീട്ടുമ്പോഴും  ഹിഷാം മറ്റേമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു. 
 എല്ലാവരും നിസ്കാരം കഴിഞ്ഞു മറ്റേമ്മയുടെ കട്ടിലില്‍ വന്നിരുന്നു. ഉപ്പാപ്പ  പതിവ് പോലെ ഹിശാമിനെ അടുത്ത് പിടിച്ചിരുത്തി ചരിത്രത്തിനെ താളുകള്‍ മെല്ലെ മറിച്ചു തുടങ്ങി. 

വളരെ നീണ്ട നാല് വര്‍ഷത്തെ ഹര്ബുല്‍ ഫുജ്ജാരിനു ശേഷം അറബി സമൂഹം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയായിരുന്നു. മക്കയിലും പരിസര പ്രദേശങ്ങളിലും പതിവ് പോലെ വ്യാപാരം നടന്നു വന്നു.
ഹര്ബുല്‍ ഫുജ്ജാര്‍ കഴിഞ്ഞു ഏകദേശം നാലുമാസങ്ങള്‍ കഴിഞ്ഞു. ദുല്‍ ഖഅദ് മാസം. വ്യാപാര സാധനങ്ങളുമായി യമനില്‍ നിന്നും വന്ന കച്ചവട സംഘത്തില്‍ 'സുബൈദി' ഗോത്രത്തില്‍ നിന്നുള്ള ഒരാളും ഉണ്ടായിരുന്നു.
പതിവ് പോലെ കച്ചവടം നടന്നു കൊണ്ടിരിക്കുന്നു. ആളുകള്‍ കൂട്ടംകൂട്ടമായും ഒറ്റ  തിരിഞ്ഞും ചന്തയിലേക്ക് വന്നു കൊണ്ടിരുന്നു. 
അമര്‍  ബിന്‍ ആസിന്റെയും ഹിഷാം ബിന്‍ ആസിന്റെയും (റ) പിതാവാണ് ആസ് ബിന്‍ വാഇല്‍ അസ്സഹമി.വില്ലാളി വീരനും പോക്കിരിയുമായിരുന്നു അയാള്‍. ആളുകളെ അനാവശ്യമായി ആക്രമിക്കുകയും ഉപദ്രവികുകയും അയാളുടെ വിനോദമായിരുന്നു. 
കച്ചവടം നടക്കുന്ന സ്ഥലത്തേക്ക് ആസ് ബിനു വാഇല്‍ അസ്സഹമി കടന്നു വന്നു. 
യമനില്‍ നിന്നും വന്ന ആ കച്ചവടക്കാരന്റെ അടുത്ത് വന്നു കുറച്ചു സാധനങ്ങള്‍ വാങ്ങിച്ചു. എല്ലാം  വാങ്ങി കഴിഞ്ഞപ്പോള്‍ ആസിന്റെ സ്വഭാവം മാറി. അയാള്‍ പണം കൊടുക്കാന്‍ തയ്യാറായില്ല.
പരസ്പരം കലഹിച്ചും വാഗ്വാദം കൂടിയിട്ടും ഒരു ഫലവുമുണ്ടായില്ല. ആസ് പണം കൊടുക്കാന്‍ തയ്യാറായില്ല. അവിടെ കൂടി നിന്ന ഖുറൈശികളോടും മറ്റു അറബികളോടും സഹായം അഭ്യര്‍ഥിച്ചുവെങ്കിലും  ആരും ആസ്സിനെതിരെ തിരിയാന്‍ ഒരുക്കമായിരുന്നില്ല.
കാര്യങ്ങള്‍ കൈവിട്ടു പോയി എന്നുറപ്പായപ്പോള്‍ യമനി കച്ചവടക്കാരന്‍ മസ്ജിദുല്‍ ഹറമില്‍ കഅബക്കടുത്തു കയറി നിന്നു ഒരു കവിത ചൊല്ലി.

"...ഫിഹ്ര്‍ കുടുംബമേ നിങ്ങള്‍ സഹായിക്കുക, വീടും കൂട്ടുകാരും അകന്ന
 കച്ചവട ചരക്കത്രയും മക്കയില്‍ ആയ ഈ മര്‍ദ്ദിതനെ,
ഇഹ്രാമില്‍ പ്രവേശിച്ചു   ഉമ്ര നിര്‍വ്വഹിക്കാത്ത ഈ മുടി ജഡ കുത്തിയവനെ,
കാരണം ഈ ഗൃഹം മനുഷ്യത്വമുള്ളവര്‍ക്കുള്ളതാണ്
വഞ്ചകരും   ബുദ്ധിശൂന്യരുമായ തെമ്മാടികള്‍ക്കുള്ളതല്ല..." *

  
അദ്ദേഹം കവിത ആലപിക്കുന്നതും കേട്ടാണ് നബി صلى الله عليه وسلم യുടെ എളാപ്പ, സുബൈര്‍ ബിന്‍ അബ്ദുല്‍ മുത്തലിബ് കടന്നു വന്നത്.
" ഞാനിതാ താങ്കളുടെ വിളി കേട്ടിരിക്കുന്നു. എന്താണ് നിങ്ങളുടെ പ്രശ്നം?"
സുബൈര്‍ ബിന്‍ അബ്ദുല്‍ മുത്തലിബിന്റെ വാക്കുകള്‍ ആ വ്യാപാരിക്ക് കുറച്ചൊന്നുമായിരിക്കില്ല ആശ്വാസം പകര്‍ന്നത്.
കൊടും വേനലില്‍ മഴ മേഘങ്ങള്‍ പ്രത്യക്ഷപെട്ട പോലെ നിരാശയുടെ ഇരുളുകള്‍ക്ക് മീതെ പ്രതീക്ഷയുടെ പുതിയ പ്രകാശ കിരണങ്ങള്‍ കാണാനായി...
വ്യാപാരി എല്ലാ വിഷയങ്ങളും സുബൈര്‍ ബിന്‍ അബ്ദുല്‍ മുത്വലിബിന്റെ മുന്നില്‍ അവതരിപ്പിച്ചു.
" ഈ കാണിക്കുന്നത് തികച്ചും അക്രമമാണ്. ഇതൊരിക്കലും വകവെച്ചു കൊടുക്കാനാവില്ല. ഇതിന്തിരെ നാം പ്രതികരിക്കണം."-വ്യാപാരിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ സുബൈര്‍ ബിന്‍ അബ്ദുല്‍ മുത്വലിബ് കൂടി നിന്ന ഖുരൈശികളോടായി പറഞ്ഞു.
" ശരിയാണ്,നാം ഇദ്ദേഹത്തിനു കിട്ടേണ്ട അവകാശം വാങ്ങിച്ചു കൊടുക്കണം"- അവിടേക്ക് കടന്നു വന്ന അബ്ദുള്ള ബിന്‍ ജുദ്ആന്‍ പറഞ്ഞു. അബൂബക്കര്‍ സിദ്ധീഖ് (റ) ന്‍റെ കുടുംബത്തില്‍ പെട്ട അദ്ദേഹം ദാന ധര്‍മ്മങ്ങള്‍ക്കും പരസ്പര സഹായങ്ങള്‍ക്കും പേരുകേട്ട മഹാ വ്യക്തിയായിരുന്നു. അക്കാലത്തു അറബികളില്‍ പ്രായം കൊണ്ടും പദവി കൊണ്ടും ഏറ്റവും ഉന്നതിയില്‍ നിന്നിരുന്നതും അദ്ദേഹം തന്നെയായിരുന്നു.
"കടന്നു വരൂ ഖുറൈഷി ഗോത്രത്തിലെ നേതാകളെ, അക്രമിക്കപ്പെടുന്നവരെ സഹായിക്കാനും അക്രമികളുടെ കൈക്ക് പിടിക്കാനും നമുക്കു ഒരു ഉടമ്പടി ഉണ്ടാക്കാം"
അദ്ധേഹത്തിന്റെ വാക്കുകള്‍ കേട്ട, നന്മയുടെ ഉറവകള്‍ ഇനിയും വറ്റിയിട്ടിലാത്ത ചിലര്‍ മുന്നോട്ടു വന്നു. ബനൂ ഹാഷിം ബിന്‍ അബ്ദുല്‍ മുത്വലിബ്, ഖദീജ (റ) ന്‍റെ ഗോത്രമായ ബനൂ അസദ്, നബി صلى الله عليه وسلم യുടെ എളാപ്പമാരുടെ ഗോത്രമായ ബനൂ സഹര്‍, അബ്ദുല്ലഹിബ്നു ജുദ്ആന്റെ ഗോത്രമായ തൈം  എന്നീ ഗോത്രക്കാര്‍ പങ്കെടുത്തു ഒരു ഉടമ്പടി ഉണ്ടാകാന്‍ തീരുമാനമായി.
സുബൈര്‍ ബിന്‍ അബ്ദുല്‍ മുത്വലിബ് ഖുറൈഷി പ്രമുഖരെ അബ്ദുല്ലഹിബിന്‍ ജുദ്ആന്റെ വീട്ടില്‍ ഒരു സദ്യക്കായി ക്ഷണിച്ചു. സദ്യക്ക് ശേഷം അവര്‍ അറബികളുടെ അന്നത്തെ സ്ഥിതിയും മറ്റും വിലയിരുത്തി.
"ഇക്കാലമത്രയും ഖുരൈഷികള്‍ക്ക് നേരെ യുദ്ധം ചെയ്യാനും യുദ്ധം നിഷിദ്ധമായ മാസത്തില്‍ യുദ്ധം ചെയ്യാനും ആരും ധൈര്യപ്പെട്ടിരുന്നില്ല. ഇപ്പോള്‍ അതും സംഭവിച്ചിരിക്കുന്നു. " -'ഹര്ബുല്‍ ഫുജ്ജാരിന്റെ' വിഷയം സൂചിപ്പിച്ച് ചിലര്‍ അപിപ്രായപ്പെട്ടു.
അക്രമികളെ നിരുല്‍സാഹപ്പെടുത്താനും അക്രമിക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കാനും വേണ്ടി പരസ്പരം ഒരു ഉടമ്പടി ഉണ്ടാക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ അവിടെ, അബ്ദുള്ള ബിന്‍ ജുദ്ആന്റെ വീട്ടില്‍ വെച്ചു ഒരു സഖ്യത്തിന് രൂപം നല്‍കി. ഈ ഉടമ്പടിയാണ് 'ഹില്ഫുല്‍ ഫുദൂല്‍' എന്നറിയപ്പെടുന്നത്. 
ഖുറൈഷി പ്രമുഖര്‍ പങ്കെടുത്ത ഈ യോഗത്തില്‍ പ്രവാചകന്‍ മുഹമ്മദ്‌ നബി صلى الله عليه وسلم തങ്ങളും അവിടുത്തെ എളാപ്പമാര്‍ക്കൊപ്പം പങ്കെടുത്തു. 
 ഈ സഖ്യം രൂപപ്പെട്ട ശേഷം ആദ്യമായി യമനി വ്യാപാരിയുടെ പ്രശ്നം പരിഹരിക്കപ്പെട്ടു. 
______________
* കവിത വിവര്‍ത്തനം ചെയ്തു തന്ന പ്രിയ സുഹൃത്ത്‌ നൌഫല്‍ വി എം കൊടുവള്ളിക്ക് നന്ദി.

1 comment: