വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Saturday, June 30, 2012

മക്കയിലെ ഏക ദൈവ വിശ്വാസികള്‍

അദ്ദേഹത്തിന്റെ മകന്‍ സഈദ്  ബിന്‍ സൈദും  (റ)  അമ്മാവന്റെ മകന്‍ ഉമര്‍ ബിനുല്‍ ഖതാബ്‌ (റ) വും നബി صلى الله عليه وسلم  യുടെ അടുത്തു വന്നു ചോദിച്ചു. ഞങ്ങള്‍ സൈദ്‌ ബിന്‍ അംറിനു പാപമോചനം തേടട്ടയോ?
നബിصلى الله عليه وسلم  പറഞ്ഞു:
"ശരി, അദ്ദേഹം സ്വന്തം ഒരു സമൂഹമായി ഉയിര്ത്തെഴുനെല്‍പ്പിക്കപ്പെടും"1

പുറത്തു വേനല്‍ മഴ തിമര്‍ത്ത് പെയ്യുകയാണ്. ഭൂമിക്കു പതിവില്ലാത്ത ഒരു പ്രകാശം കാണാം. കാറ്റില്‍ റോഡിനെതിര്‍വശത്തെ തെങ്ങുകളും തേക്കുകളും ആടിക്കളിക്കുന്നതും നോക്കി ഇരിക്കുകയാണ് വല്യുപ്പ. മുറ്റത്തെ വിവിധ വര്‍ണ്ണങ്ങളിലുള്ള ചെടികളില്‍ മഴത്തുള്ളികള്‍ വീഴുമ്പോള്‍ അവ ആനന്ദനൃത്തമാടുന്നു. മുറ്റത്തു പെയ്ത വെള്ളം റോട്ടിലേക്ക് കവിഞ്ഞ് ഒഴുകുന്നതും നോക്കി ഇരിക്കാന്‍ നല്ല രസം തന്നെ. ഇടയ്ക്കിടയ്ക്ക്, കാറ്റ് ആഞ്ഞു വീശുമ്പോള്‍ മഞ്ഞു തുള്ളികളെ പോലെ തണുത്ത ഈര്‍പ്പം മുഖത്തേക്ക് വരുന്നു.
"അസ്സലാമു ആലൈക്കും"
"വാ അലൈക്കും അസ്സലാം" -ഹിഷാമിന്റെ ശബ്ദം കേട്ട് വല്യുപ്പ മറ്റേതോ ലോകത്ത് നിന്നും ഞെട്ടിയെണീറ്റു നോക്കുമ്പോള്‍ വെള്ളം വീണു കൊണ്ടിരിക്കുന്ന കുടയുമായി അവന്‍ അകത്തു കയറിയിരുന്നു.
"ന്താ കുഞ്ഞോനെ  ഈ കാണിക്കുന്നേ, അവിടെ ആകെ നനഞ്ഞില്ലേ"- അമ്മായി സ്വാബിറ  വന്നു കയ്യില്‍ നിന്ന് വേഗം കുട വാങ്ങി വെച്ചു.
"ന്താ വല്യുപ്പാ ആലോചിക്കണേ"- പുസ്തക കവര്‍ വല്യുപ്പയുടെ മടിയില്‍ വെക്കുമ്പോ അവന്‍ ഒരു ചെറു ചിരിയോടെ ചോദിച്ചു. ഹിഷാമിന്റെ കവിളില്‍ മെല്ലെ നുള്ളുംപോള്‍  വല്യുപ്പ ഒന്നുമില്ലെന്ന അര്‍ത്ഥത്തില്‍ ഒന്ന് മൂളുക മാത്രം ചെയ്തു.
"നമ്മുക്കിവിടെ ഇരുന്നു ഇന്നലത്തെ ബാക്കി ചരിത്രം കൂടി പറഞ്ഞാലോ" - ആശയം ഹിശാമിന്റെതാണ്.
"അത് ശരിയാ, ഇവിടെ ആവുമ്പോ നല്ല തണുപ്പും ഉണ്ട്" -വടിയും മെല്ലെ കുത്തി പിടിച്ചു മറ്റേമ്മ അവിടേക്ക് വന്നു. ഡൈനിംഗ്  ഹാളില്‍ നിന്നും ഒരു കസേര പുറത്തേക്ക് ഇട്ടു കൊടുത്ത് ഹിഷാം വല്യുപ്പാന്റെ മടിയില്‍ സ്ഥാനം പിടിച്ചു.
ഖദീജ ബീവിയെ കല്യാണം കഴിച്ചതോട് കൂടി നബി صلى الله عليه وسلمതങ്ങള്‍ സാമ്പത്തികമായി നല്ല നിലയിലായി. അറബികള്‍ക് സ്നേഹ ബഹുമാനവും കൂടി കൂടി വന്നു. എന്നാല്‍ അവിടുന്ന് അതൊന്നും പരിഗണിക്കുകയോ അവര്‍ക്കൊപ്പം അവരുടെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയോ ചെയ്തില്ല. എന്നാല്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ ശശ്രദ്ധം കേള്‍ക്കുകയും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തു.
മുഹമ്മദ്‌ നബി صلى الله عليه وسلمയുടെ ലൌകിക കാര്യങ്ങളിലുള്ള താല്പര്യമില്ലയിമയും ആത്മീയ കാര്യങ്ങളിലുള്ള ആധിയായ താല്‍പര്യവും ഖദീജ ബീവി മനസ്സിലാക്കി. കച്ചവട കാര്യങ്ങള്‍ നോക്കി നടത്താന്‍ മറ്റു ആളുകളെ നിയമിക്കുകയും നബി صلى الله عليه وسلمയെ ആ ചുമതലകളില്‍ നിന്നും ഒഴിവാക്കി, ആരാധനകള്‍ക്കു സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു.
ഖുറൈശികള്‍ ആരാധിച്ചിരുന്ന ദൈവങ്ങളെ ഒന്നും നബിصلى الله عليه وسلم ആരാധിചിരുന്നില്ല. ഈ ലോകത്തിനു ഒരു രക്ഷിതാവുന്ടെന്നും അവന്‍ ഏകനാണെന്നും അവിടുന്ന് വിശ്വസിക്കുകയും, ലോകത്തിന്റെ സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിക്കുകയും അവനെ മനസ്സില്‍ ധ്യാനിക്കുകയും ചെയ്തിരുന്നു.
നബിصلى الله عليه وسلم യെ പോലെ ഈ ലോകം മുഴുവന്‍ സൃഷ്ടിച്ചത് ഒരേ ഒരു അല്ലാഹു മാത്രമാണെന്നും ഖുറൈഷികളും അറബി സമൂഹവും ആരാധിക്കുന്ന ബിംബങ്ങല്‍ക്കൊന്നും ഒരു ശക്തിയും ഇല്ലെന്നും വിശ്വസിച്ചിരുന്ന വേറെയും കുറച്ചു ആളുകള്‍ അക്കാലത്തും അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്നു.
അക്കാലത്ത് കഅബയില്‍ മാത്രം ലാത്ത, ഉസ്സ മനാത്ത, ഹുബയ്യ്  തുടങ്ങി മുന്നൂറിലധികം ബിംബങ്ങള്‍ ഉണ്ടായിരുന്നു. ആ ബിംബങ്ങല്‍ക്കൊക്കെയും അവിടെ ആക്ഹോഷങ്ങളും ബലി കര്‍മ്മങ്ങളും എല്ലാം നടക്കുമായിരുന്നു.
അങ്ങനെ ഇരിക്കെ ഒരിക്കല്‍ മക്കയില്‍  ഉസ്സ ദേവനുമായി ബന്ടപ്പെട്ടു ചില ആഘോഷങ്ങള്‍ നഖല  എന്ന സ്ഥലത്ത്  വെച്ച് നടന്നു. എന്നാല്‍ ഈ ആഘോഷത്തില്‍ നിന്നും നബി صلى الله عليه وسلمക്ക് പുറമേ വരഖത് ബിനു നൌഫല്‍, ഉസ്മാന്‍ ബിന്‍ ഹുവൈരിസ്, ഉബൈദുള്ള ബിന്‍ ജഹ്ഷ്, സൈദ്‌ ബിന്‍ അമ്ര്‍  എന്നിവര്‍ വിട്ടു നിന്നു.

വല്യുപ്പ ഒന്ന് നിര്‍ത്തി.
"ഇസ്ലാമിന് മുമ്പ് തന്നെ ഏക ദൈവത്തില്‍ മാത്രം വിശ്വസിച്ച ഇവരുടെ ചരിത്രം നിങ്ങള്‍ കേട്ടിട്ടുണ്ടോ?" - വല്യുപ്പ മറ്റെമായുടെ മുഖത്തേക്ക് നോക്കി.
മറ്റേമ്മ ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
" ശരി, എന്നാ ഞാന്‍ അവരുടെ ചരിത്രം പറഞ്ഞു തരാം"


സൈദ്‌ ബിന്‍ അംര്‍, സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ട സഈദ്  ബിന്‍ സൈദ്‌ (റ) ന്റെ പിതാവാണ് അദ്ദേഹം. ഖുറൈശികള്‍ ആരാധിച്ചിരുന്ന ബിംബങ്ങളെ ഒന്നും ആരാധിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇബ്രാഹീം (അ) ആരാധിച്ച ഏക ദൈവത്തെ മാത്രമേ താന്‍ ആരാധിക്കൂ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
 ഉമര്‍ ബിനുല്‍ ഖത്താബ് (റ) ന്റെ പിതാവ് ഖതാബ്‌ അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു. ഖതാബ്‌ അദ്ദേഹത്തെ നിരന്തരം ഉപദ്രവിച്ചു കൊണ്ടിരുന്നു. അവസാനം അദ്ദേഹം മക്ക വിട്ടു പോവുന്നത് വരെയെത്തി കാര്യങ്ങള്‍. ഖതാബ്‌ ഖുറൈശികളില്‍ പെട്ട കുറച്ചു യുവാക്കളെ, അദ്ദേഹം മക്കയില്‍ പ്രവേശിക്കുന്നത് തടയാന്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാലും, രാത്രികളിലും ആളുകളുടെ കണ്ണ് വെട്ടിച്ചും ഇടയ്ക്കിടെ അദ്ദേഹം മക്കയിലെത്തുമായിരുന്നു.
അദ്ദേഹത്തെ കുറിച്ച് വിവരം കിട്ടിയാല്‍ അവര്‍ ഖതാബിനെ വിവരമരിയിക്കുകയും ആട്ടി പുറത്താക്കുകയും ചെയ്യുമായിരുന്നു.
ഇബ്രാഹിം (അ) വിശ്വസിച്ചിരുന്ന മതത്തെ കുറിച്ച് മനസ്സിലാക്കാന്‍ അറേബ്യ മുഴുവനും അദ്ദേഹം സഞ്ചരിച്ചു. കുറെ കാലം ശാമിലും ഇറാഖിലും കറങ്ങി, ക്രിസ്യന്‍ മതത്തെ കുറിച്ചും ജൂത മതത്തെ കുറിച്ചും നന്നായി പഠിച്ചു. പക്ഷെ, അതിലൊന്നും അദ്ദേഹം വിശ്വസിച്ചില്ല. അങ്ങനെ അദ്ദേഹം ശാമില്‍ ഒരു പാതിരിയുടെ അടുത്തെത്തി. ക്രിസ്തു മതത്തില്‍ വലിയ ജ്ഞാനിയായിരുന്നു അദ്ദേഹം. അക്കാലത്ത് ഇഞ്ചീലില്‍ അത്രമാത്രം അറിവുള്ള വേറെ ഒരാളും ഇല്ലായിരുന്നു.
"ഞാന്‍ പ്രവാചകന്‍ ഇബ്രാഹിം (അ) ന്റെ മതത്തെ കുറിച്ച് മനസ്സിലാക്കാന്‍ ഇറങ്ങിയതാണ്....."- സൈദ്‌ ബിന്‍ അംര്‍ അന്നത്തെ അറബി സമൂഹത്തിന്റെ അജ്ഞതയെ കുറിച്ചും അവിടെ നടക്കുന്ന അനാചാരങ്ങളെ കുറിച്ചും അദ്ദേഹത്തെ വിവരങ്ങള്‍ ധരിപ്പിച്ചു.
"ഇന്നത്തെ കാലത്ത് ഒരൊറ്റ അനുയായി പോലും ഇല്ലാത്ത ഒരു മതത്തെ കുറിച്ച് അറിയാനാണ് നിങ്ങള്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. പക്ഷെ,  കാലം വളരെ മോശമായിരിക്കുന്നു. നിങ്ങള്‍ പുറപ്പെട്ട അതേ നാട്ടില്‍ ഇബ്രാഹിം നബി (അ) ന്റെ മതവുമായി ഒരു പ്രവാചകന്‍ വരാന്‍ സമയമായിരിക്കുന്നു. അങ്ങനെ അദ്ദേഹം വന്നാല്‍ നിങ്ങള്‍ അതില്‍ വിശ്വസിച്ചുകൊള്ളുക." - പാതിരി അദ്ദേഹത്തെ നിറഞ്ഞ മനസ്സോടെ യാത്രയാക്കി.
സൈദ്‌ ബിന്‍ അംര്‍ വേഗം മക്കയിലേക്ക് തന്നെ പുറപ്പെട്ടു. സത്യ പാത പുല്‍കാന്‍ അദ്ധേഹത്തിന്റെ മനസ്സ് വെമ്പല്‍ കൊണ്ടു.
സൈദ്‌ ബിന്‍ അംര്‍  മക്കയിലെത്തിയ വിവരം ഖുറൈശികള്‍ ഖത്താബിനെ ധരിപ്പിച്ചു. ബിംബാരാധനയെ തള്ളിപ്പറഞ്ഞ അദ്ദേഹത്തെ അവര്‍ വധിക്കുകയും ചെയ്തു. നബി صلى الله عليه وسلم തങ്ങള്‍ ഇസ്ലാം മത പ്രബോധനം ആരംഭിക്കുന്നതിനു മുമ്പായിരുന്നു ഇത്.
തന്റെ വാര്‍ധക്യ കാലത്ത് കഅബയില്‍ ചാരി ന്നിന്നു ഖുറൈഷികളോട് അദ്ദേഹം പറഞ്ഞു. "ഖുറൈഷി സമൂഹമേ, അല്ലാഹുവാണ് സത്യം, ഞാനൊഴികെ നിങ്ങള്‍ ഒരാളും ഇബ്രാഹിം (അ) ന്റെ പാതയിലല്ല."
" അല്ലാഹുവേ ഏതു  രൂപത്തിലാണ് നിന്നെ ഞാന്‍ ആരാധിക്കേണ്ടത് എന്ന് അറിഞ്ഞിരുന്നെങ്കില്‍  അപ്രകാരം ഞാന്‍  ആരാധിക്കുമായിരുന്നു. പക്ഷെ എനിക്കത് അറിയില്ലല്ലോ" എന്ന്  കഅബയിലേക്ക് തിരിഞ്ഞു നിന്നും പറയുകയും സുജൂദ് ചെയ്യുകയും ചെയ്യുമായിരുന്നുവത്രേ.2
പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന അക്കാലത്തു ആളുകള്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലാന്‍ കൊണ്ട് പോവുമ്പോള്‍ അദ്ദേഹം ഏറ്റെടുക്കുകയും പിന്നീട് അവര്‍ക്ക് മനം മാറ്റം വരുമ്പോള്‍ കുട്ടിയെ തിരിച്ചു കൊടുക്കുകയോ അല്ലെങ്കില്‍ സ്വയം വളര്‍ത്തുകയോ ചെയ്തിരുന്നു വത്രേ3
. "ആടിനെ സൃഷ്ടിച്ചത് അല്ലാഹുവാണ്, അതിനുള്ള വെള്ളം, പുല്ല്  എന്നിവ ഒരുക്കിയതും അവന്‍ തന്നെ, പിന്നെ എന്തിനു നിങ്ങള്‍ അല്ലാഹു അല്ലാത്തവര്‍ക്ക് അതിനെ ബലി കൊടുക്കുന്നു. നിങ്ങളുടെ ബിംബങ്ങള്‍ക്ക് ബലി നല്കിയവയില്‍ നിന്ന് ഞാന്‍ ഒന്നും കഴിക്കുകയില്ല"4-ഖുറൈശികള്‍ അല്ലാഹു അല്ലാതെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നതിനെയും  ബലി നല്ക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു

ഖദീജ (റ) ന്റെ ബന്ധുവായ ഉസ്മാന്‍ ബിന്‍ അല്‍ ഹുവൈരിസ് ബന്സാന്റിയയില്‍ ചെന്ന് ക്രിസ്തുമതം സ്വീകരിക്കുകയും റോമാ ചക്രവതിയുടെ കൊട്ടാരത്തില്‍ വലിയ സ്ഥാനം നേടുകയും ചെയ്തു. മക്കയെ റോമാ സാമ്രാജ്യത്തിന്റെ കീഴില്‍ കൊണ്ട് വരാനും അങ്ങനെ മക്കയിലെ വൈസ്രോയി ആവാനും ശ്രമിച്ചുവെങ്കിലും മക്കക്കാര്‍ അത് ചെറുത്തു തോല്‍പ്പിച്ചു. പിന്നീട് ശാമിലെ ഗസ്സാന്‍ രാജാക്കന്മാരുടെ അടുത്ത് ചെന്ന് അഭയം തേടി. മക്കക്കാരുടെ ശാമിലേക്കുള്ള വ്യാപാര മാര്‍ഗം തടയാന്‍ ചില തന്ത്രങ്ങള്‍ പ്രയോഗിച്ചു എങ്കിലും മക്കക്കാര്‍ രാജാവിന് സമ്മാനങ്ങള്‍ നല്‍കി അത് ഒഴിവാക്കി. പിന്നീട് അവിടെ വെച്ച് വിഷബാധ ഏറ്റ്  മരണപ്പെടുകയും ചെയ്തു.

വരഖത്ത് ബ്നു നൌഫല്‍ പിന്നീട് ക്രിസ്തു മതം സ്വീകരിക്കുകയും ഇഞ്ചീല്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുകയും. ക്രിസ്ത്യാനി ആയി തന്നെ മരണപ്പെടുകയും ചെയ്തു.

എന്നാല്‍ ഉബൈദുള്ള ബിന്‍ ജഹ്ഷ് ഇസ്ലാം വരുന്നത് വരെ ഒരു മതവും സ്വീകരിക്കാതെ നബി صلى الله عليه وسلم ഇസ്ലാം പ്രബോധനം തുടങ്ങിയപ്പോള്‍ മുസ്ലിമാവുകയും പിന്നീട് അബീ സീനിയായിലേക്ക് പലായനം ചെയ്യുകയും ചെയ്തു. അവിടെ വെച്ച് ക്രിസ്ത്യന്‍  മതത്തിലേക്ക് മാറുകയും അങ്ങനെ മരണപ്പെടുകയും ചെയ്തു. അയാളുടെ ഭാര്യ ഉമ്മു ഹബീബയെ പിന്നീട് നബി വിവാഹം കഴിക്കുകയുണ്ടായി.

ഹിഷാം വല്യുപ്പയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. അവന്‍ മടിയിലേക്ക്‌ ഒന്ന് കൂടി കയറി ഇരുന്നു 
"ബാക്കി നമുക്ക് പിന്നെ പറയാം. കുഞ്ഞോന്‍  ഒന്നും കഴിച്ചില്ലല്ലോ. വാ , വന്ന്  ചായ കുടിച്ചിട്ട് ബാക്കി പിന്നെ പറയാം." വല്യുമ്മ കസേരയില്‍ നിന്നും മെല്ലെ എഴുനേറ്റു.
"ന്നാ വല്യാപ്പയും വാ .."
ഹിഷാം വല്യുപ്പയുടെ കയ്യില്‍ തൂങ്ങി അടുക്കളയിലേക്കു നടന്നു .....
(തുടരും) 
___________________________________________________________________
1 അഹ്മദ് 1648
2 അസ്മാ ബിന്ത് അബൂബക്കര്‍ (റ) നെ തൊട്ടു റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.
3  ഇത് ഹാകിം (റ) റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട് (404-3)
4  സ്വതന്ത്ര വിവര്‍ത്തനം. ബുഖാരി-3614

0 അഭിപ്രായങ്ങള്‍:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ. ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment